Sunday 27 April 2014

ഡിറ്റക്റ്റിവ് നാരായണൻ കുട്ടിയുടെ മഹാകാവ്യം

ഒരു പുസ്തകം എഴുതുക എന്നത് എന്റെ വലിയ ഒരു മോഹമാണ്. അതെ, സാറാമ്മ എന്റെ സാഹസങ്ങളെ കുറിച്ച് എഴുതും. പക്ഷെ എന്റെ ആഗ്രഹം മറ്റൊന്നാണ്. എന്റെ രചനയ്ക്ക് പകരം വെയ്ക്കാൻ മറ്റൊരു പുസ്തകം ഉണ്ടായിക്കൂടാ. അതിനര്ത്ഥം താജ് മഹൽ പണിത കല്പണിക്കാരുടെ കൈകൾ ഷാജഹാൻ   അറുതത പോലെ വല്ല പോക്രിത്തരവും ഞാൻ ചെയ്യും എന്നല്ല. എന്റെ രചന മനുഷ്യ മനസ്സിന്റെദ് ആഴങ്ങൾ അളക്കുന്ന വിധം മഹത്തരം ആകണം. അത് എന്താണെന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. എല്ലാ അമ്മയ്ക്കും തന്റെ കുഞ്ഞു ഒന്നാം സ്ഥാനത് വരണം എന്ന പോലെ, എനിക്ക് എന്റെ പുസ്തകം  ഒരു സംഭവം ആകണം. അത് വഴി എനിക്ക് പേരും, പ്രശസ്തിയും, പണവും, പെണ്ണും കിട്ടണം.



ഈ രചന എന്ന് പറയുന്നത് അത്ര എളുപ്പം അല്ല. അങ്ങനെ ഒരു കടുംകൈ ചെയ്യണം എങ്കിൽ കുറച്ചു തയ്യാറെടുപ്പ് ഒക്കെ വേണം. തത്ത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, സാഹിത്യം, മനശാസ്ത്രം, എന്ന് വേണ്ട പാചകകല വരെ ഞാൻ പഠിച്ചു. നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചു. എവിടുന്നാ പ്രചോദനം കിട്ടുക എന്ന് അറിയില്ലല്ലോ. ഇല്ല. ഞാൻ താടി മാത്രം വളര്തിയില്ല. സാറാമ്മ വേണ്ടെന്നു പറഞ്ഞു. കാലം മാറിയില്ലേ. താടി ഇപ്പോൾ ബുജി യുടെ ലക്ഷണം അല്ല. പിന്നെ അത് വെള്ളവും, വളവും കൊടുത്തു വളര്താനും, കാട് പോലെ പടര്ന്നു പിടിക്കാതെ നോക്കാനും വലിയ ചെലവു ആണ്.

"കുട്ടി, നിങ്ങൾ എഴുത്ത് തുടങ്ങിയോ?"

സാറാമ്മ. ഒരു ആഴ്ചത്തെ അവധിക്കു ശേഷം ഉള്ള വരവാണ്. 

"ഇല്ല, കരളേ," ഇത്തരം പഞ്ചാര അവൾക്കു വളരെ ഇഷ്ടം ആണ്, അതിനുള്ള കാശും ശമ്പളം ഇനത്തിൽ കൊടുക്കുന്നുണ്ട് എന്ന് കൂട്ടിക്കോളൂ, "Writers block ."

"അത് ഒരു പ്രശ്നം ആക്കണ്ട. നിങ്ങളുടെ പ്രിയപ്പെട്ട മട്ടണ്‍ ഒലത്തിയതും, ബീഫ് ഫ്രയും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങൾ പലപ്പോഴും പറയാറില്ലേ ആഹാരം ആണ് നിങ്ങളുടെ ഏറ്റവും വലിയ പ്രചോദനം എന്ന്."

"കഴിഞ്ഞ ഒരു ആഴ്ചയിൽ, നീ പോയതിനു ശേഷം, എന്റെ കാഴ്ചപ്പാട് ആകെ മാറിയിരിക്കുന്നു. വാസ്തവത്തിൽ ഞാൻ രണ്ടു ദിവസം ആയി പട്ടിണി ആണ്. ഒരു വറ്റു അകത്താക്കിയിട്ടില്ല. അണ്ണ ഹസാരെയെ പോലെ."

"കുട്ടി നിങ്ങളല്ലേ പറഞ്ഞിരുന്നത് കാലി വയറ്റിൽ വിപ്ലവം സാധ്യമല്ല എന്ന്."

"സി.പി.എം വർഷങ്ങൾ കഴിഞ്ഞു ഏറ്റുപറച്ചിൽ നടത്തുന്നു. നീ എനിക്ക് ഒരു ആഴ്ച പോലും തരില്ലേ. യഥാര്ത വിപ്ലവത്തിന്റെ വിത്ത് പട്ടിണി മാത്രം ആകുന്നു. "

"എന്താ ബാങ്ക് കാലിയായൊ. കുട്ടിയും പട്ടിണിയും, കേള്കാൻ ഒരു പ്രാസവും ഇല്ല."

"അല്ല, സത്യം. പട്ടിണിയുടെ ചൂടറിഞ്ഞാലേ നിങ്ങൾ വേറിട്ട്‌ ചിന്തിക്കൂ."

"ബാങ്ക് കൊള്ളയായിരിക്കും!"

"വയറു നിറക്കാൻ ചെയ്യുന്ന കുറ്റം പാപമല്ല എന്ന് പറഞ്ഞത് ഏതു മഹാനാണ്? കൃഷ്ണനോ, മാർക്സോ, കായംകുളം കൊച്ചുണ്ണിയോ, കുട്ടിയോ? ഞാൻ ഇങ്ങനെ പല്ലപ്പോഴും ബോധമില്ലാതെ പലതും പുലമ്പും, പിന്നെ മറക്കും. ഈ മഹദ് വാക്യങ്ങൾ സാറാമ്മ എഴുതി വെയ്ക്കുന്നില്ലേ?"

"ഉവ്വ്, എല്ലാം ഇവിടെ സുരക്ഷിതം," സാറാമ്മ സ്വന്തം തല ചൂണ്ടി പറഞ്ഞു. 

"നിനക്കറിയാമോ, ഒരു ഒറിജിനൽ രചനയ്ക്ക് ആധാരം പട്ടിണിയും ധാരാളം സമയവും ആണ്."

"മടിയന്റെ മനസ്സില് ചെകുത്താൻ നില കൊള്ളുന്നു, കേട്ടിട്ടില്ലേ. കുട്ടിക്ക് പണി ചെയ്യാൻ വയ്യ എന്ന് പറഞ്ഞാല പോരെ."

"നല്ല പഴഞ്ചൊല്ലു. ഞാൻ പറയും ഏതോ ബൂർഷ്വാവർഗ്ഗത്തിൽ പെട്ടവൻ എഴുതിയുണ്ടാക്കിയത്. നിന്റെ ചേട്ടനെ പോലെയുള്ള മടയന്മാർ അത് കേട്ട് വിശ്വസിച്ചു എല്ല് മുറിയും വരെ പണി ചെയ്യും. പല്ലു മുറിയെ തിന്നാമെന്ന വ്യാമോഹത്തോടെ. എന്നിട്ട് മുക്കാൽ ശമ്പളം ബാങ്ക് തവണകളിൽ അടയ്ക്കും. വായ്പ കഴിയുമ്പോഴേക്കും വയസ്സ് 55. പിന്നെ മനുഷ്യനെ ഒരു വകയ്ക്കു കൊള്ളില്ല. ഈ പഴന്ചോല്ലുകൾ മുതലാളികളുടെ ഗൂഢലോചനയാണ്."

"അത് ശരി." ഒരു പക്ഷെ സാറാമ്മ ആയിരിക്കും എന്റെ ഏറ്റവും വലിയ ആരാധിക. എന്ത് നല്ല സ്ത്രീ. പാവം പെണ്ണ്, ഒന്നും അറിയില്ല. തികഞ്ഞ മണ്ട ശിരോമണി. ഇങ്ങനെ ഒന്നിനെ തപ്പി പിടിക്കാൻ പെട്ട പാട് എനിക്ക് അറിയാം. "പക്ഷെ കുട്ടി വെറുതെ ഇരുന്നാൽ എന്താ ഗുണം?"

"ഗുണം പലതല്ലേ. ഒരു ഉദാഹരണം പറയാം. പണ്ട് പണ്ട് ലുന്ബിനി എന്നൊരു രാജ്യത്തു സിദ്ധാര്ഥൻ എന്നൊരു രാജകുമാരൻ  ഉണ്ടായിരുന്നു. ഏതോ ഒരു അശരീരി കേട്ടതിന്റെ പേരില് രാജാവ് സ്വന്തം മകന്  ഫൈവ് സ്റ്റാർ ജീവിതം നല്കി. ഒരു അല്ലലും ഇല്ല. ഭക്ഷണം, കള്ള്, പെണ്ണ്. ബോറടിക്കുമ്പോൾ വീണ്ടും ഭക്ഷണം, കള്ള്, പെണ്ണ്. ഒരു പണിയും ഇല്ല."

"അത് ശരി."

"അങ്ങനെ വെറുതെ ഇരിക്കുമ്പോൾ, പുള്ളിക്കാരൻ ചിന്തിക്കാൻ തുടങ്ങി. എല്ലാവരും എന്നെ പോലെ ചിക്കൻ ബിരിയാണി ആണോ കഴിക്കുന്നത്‌? എത്ര കാലം ഇങ്ങനെ കള്ള് കുടിച്ചും, പെണ്ണ് പിടിച്ചും ജീവിക്കും? സരിത നായര് എന്താണ് സംഭവം? വി.എസ്. വേലിക്കകത്തോ പുറത്തോ? കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതു? ടെണ്ടുല്കർ ആണോ ലാറ ആണോ കേമൻ? അങ്ങനെ പലതും. "
 
"അത് ശരി."

"ഒരി ദിവസം പുള്ളി കറങ്ങാൻ പോയി. ഒരു സ്വര്ണ രഥത്തിൽ. വീഗാ ലാൻഡ്‌ കഴിഞ്ഞപ്പോൾ കാണുന്നു ജീവിതത്തിലെ നഗ്ന സത്യങ്ങൾ. വാർധക്യം, വ്യാധി, പട്ടിണി, പരവേശം, ഗ്യാസ്, മൂലക്കുരു, അങ്ങനെ പലതും. അങ്ങേരു സാരഥിയോട് ചോദിച്ചു, 'ഇത്ര മാത്രം വേദന എന്ത് കൊണ്ട് മനുഷ്യൻ അനുഭവിക്കുന്നു? എന്താണ് ജീവിതം?' പാവം സാരഥിക്ക് ഭഗവത് ഗീത അറിയില്ലായിരുന്നു. അവൻ ഉള്ള കാര്യം പറഞ്ഞു, 'ആവോ?' സിദ്ധാര്ഥൻ നിന്റെ ചേട്ടനെ പോലെ വായ്പ അടയ്ക്കുന്ന ആളായിരുന്നു എങ്കിൽ ഈ വക കുനിഷ്ഠഉ ചോദ്യങ്ങൾ  ചോദിക്കാതെ തിരിച്ചു കൊട്ടാരത്തിൽ പോയി സുഖമായി കള്ള് കുടിച്ചും, ബിരിയാണി തിന്നും, പെണ്ണ് പിടിച്ചും ജീവിചേനെ."

"പിന്നെ എന്തിണ്ടായി?"

"പുള്ളിക്കാരൻ ഒരു മാന്യൻ ആയതു കൊണ്ട് കാട് കയറി മനുഷ്യ സ്നേഹം പ്രച്ചരപ്പിച്ചു. അല്ലെങ്കിൽ ഒരു രാജാവായി, യുദ്ധം ചെയ്തു, അനേകായിരം നിരപരാധികളെ കൊന്നു ഒടുക്കിയേനെ."

"കുട്ടി പറയുന്ന പകുതി കാര്യം എനിക്ക് മനസ്സിലാവില്ല. ആ പോട്ടെ. കുട്ടിക്ക് മട്ടണ്‍ വേണ്ട. അത് ഞാൻ അകത്താക്കി കൊള്ളാം."

ഇത്രയും പറഞ്ഞു, സാറാമ്മ ഒരു കുപ്പി വെള്ളം പുറത്തെടുത്തു. കുപ്പി തുറന്നപ്പോൾ ഒരു വാസന മുറിയാകെ പരന്നു. അത് എന്റെ മൂക്കിനെ ഇക്കിളിപെടുത്തി, ചില വൈദ്യുതി തരംഗങ്ങൾ തലച്ചോറിനെ ലാക്കാക്കി വിട്ടു. ഉത്തരം പെട്ടെന്ന് വന്നു. വെള്ളം ചേർത്ത് C2H5OH. പത്തര മാറ്റ് ചാരായം.

ജീവിതത്തിൽ ഇത് പോലെ പ്രതിസന്ധികൾ ഉണ്ടാകും. ഉദാഹരണം. നമ്മൾ ഒരു സ്ത്രീയുമായി പ്രേമത്തിലാണ്, പക്ഷെ ഈശ്വരൻ ഒരു രാത്രി നമുക്ക് സമ്മാനമായി മറ്റൊരു സുന്ദരിയെ കാഴ്ച വെയ്ക്കൂന്നു. മനസ്സും, ശരീരവും, ഹൃദയവും, തലച്ചോറും ഒരേ സ്വരത്തിൽ പറയുന്നു: മോനെ ദിനേശാ അവസരം കളയല്ലേ.

"സാറാമ്മേ, വളരെ ആലോചിച്ചതിനു ശേഷം ഞാൻ ഒരു കാര്യം തീരുമാനിച്ചു. വിപ്ലവം വേണമെങ്കിൽ, നീ പറഞ്ഞ പോലെ, വയറ്റിൽ വല്ലതും വേണം. നീ ആ കുപ്പി ഇങ്ങേട്."

ഞാൻ ഒരു 100 മില്ലി ഗ്ലാസ്സിൽ ഒഴിച്ച്, സ്വല്പം നാരങ്ങ അച്ചാറും കൂട്ടി ഒറ്റ അടി. ഹോ, എന്തൊരു രസം. പിന്നെ ഒരെണ്ണം കൂടി. ആഹ!

"കുട്ടി എഴുതിയാൽ പുസ്തകം അച്ചടിക്കും എന്ന് എന്താണ് ഉറപ്പു."

"ആ പറഞ്ഞതും ശരി. നമ്മുടെ ചില സുഹൃത്തുക്കൾക്ക് നഗ്നത സഹിക്കാൻ വയ്യാ. Pulping ആണ് പുതിയ ഫാഷൻ. ഇനി ഈ പഹയന്മാർ പോയി ഖജുരാഹോ പോളിക്കുമോ എന്നാ എന്റെ പേടി."

"അത് വരെ പോകണോ."

"പ്രശ്നം സാറാമ്മ മറ്റൊന്നാണ്. നമ്മുടെ മതങ്ങൾ സ്ഥാപിക്കപെടുന്പോൾ യാതൊരു വിനോദങ്ങളും ഇല്ല. മമൂട്ടിയില്ല, മോഹൻലാലില്ല, I-PHONE ഇല്ല. മനുഷ്യൻ ചട്ടിയുണ്ടാക്കിയും, നായാട്ടിനു പോയും നടക്കുന്ന കാലം. ആഹാരവും, രതിക്രീടയും മാത്രം വിനോദം. വേറെ എന്തിനെ കുറിച്ചു എഴുതും."

"ഭയങ്കര ബോർ ആയിരുന്നിരിക്കും."

"അല്ലെങ്കിൽ തന്നെ ഈ മതങ്ങൾ എന്ന് പറയുന്നത് എന്താണ്."

"എന്താണ്?"

"ഒരു പെരുമാറ്റചട്ടം. സ്ത്രീ പുരുഷന്റെ വരുതിയിൽ ഇരിക്കാനുള്ള പെരുമാറ്റചട്ടം.

"അത് ശരി."

"അല്ലെങ്കിലും നമ്മുടെ ഓരോ പ്രവൃത്തിയും പേരിനും, പ്രശസ്തിക്കും, പെണ്ണിനും വേണ്ടി ഉള്ളതാണ്."

"ഓഹോ, അപ്പോൾ കുട്ടി ഒരു പുതിയ മതം സ്ഥാപിക്കാൻ പോകുകയാണോ."

"ഇല്ല സാറാമ്മ. ഞാൻ പറഞ്ഞില്ലേ എന്റെ രചന മനുഷ്യ മനസ്സിന്റെദ് ആഴങ്ങൾ അളക്കുന്ന വിധം മഹത്തരം ആയിരിക്കും. മനുഷ്യ മനസ്സും വികാരങ്ങളും, ഭൂമിശാസ്ത്രവും, ശരീരശാസ്ത്രവും, തത്ത്വശാസ്ത്രവും,  എല്ലാം അടങ്ങിയ ഒരു മഹാകാവ്യം."

ഇത്രയും പറഞ്ഞു, ഞാൻ എഴുത്ത് തുടങ്ങി.

'താനാരോ,  താനാരോ, 
താനാരോ,  താനാരോ 
........

Follow me on twitter @jasooskutty

No comments:

Post a Comment