Sunday 27 April 2014

രഞ്ജിനി ഹരിദാസിന് ഡിറ്റെക്ടിവ് കുട്ടിയുടെ കത്ത്

പ്രിയപ്പെട്ട രഞ്ജിനിക്ക്,

നിങ്ങൾ കേരളത്തിലെ, ഒരേ ഒരു celebrity ആകുന്നു. വായു തരംഗങ്ങൾ അടക്കിവാഴുന്നു, എന്നിട്ടും വെറുക്കപെട്ടവളാകുന്നു. വിമാനതാവളത്തിൽ തുമ്മിയാൽ, നിങ്ങൾ പത്രവാർത്തയാകുന്നു. മലയാളത്തിൽ സംസാരിച്ചാലും, ഇംഗ്ലീഷിൽ സംസാരിച്ചാലും ഫേസ്ബുക്കിലും, ട്വിറ്റെർലും തരംഗങ്ങൾ സൃഷ്ടിക്കുന്നു. മൂന്നര കോടിയോളം ജനസംഖ്യ ഉള്ള കേരളം പട്ടിണിക്കും, സമരങ്ങൾക്കും, സരിതക്കും, ചാണ്ടിക്കും, അച്യുതാനന്ദനും, പിണറായിക്കും, ലാലേട്ടനും, മമ്മുക്കക്കും ഒപ്പം നിങ്ങളെയും കുറിച്ച് തർക്കിക്കുന്നു. ഒരു പക്ഷെ രഞ്ജിനി ഹരിദാസ്‌ നാളെ ഒരു തെരഞ്ഞെടുപ്പു വിഷയം ആയാൽ അതിലും അത്ഭുതപ്പെടെണ്ടതില്ല. 

ഇനി കാര്യത്തിലേക്ക് കടക്കാം. എന്നെ രഞ്ജിനിയുടെ ഒരു അഭ്യുദയകാംക്ഷി ഈ വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ ഏൽപിച്ചു. അതിന് ഒരു കാരണം ഉണ്ട്. ഞാൻ എന്റെ കേസ് അന്വേഷണങ്ങളിൽ പല മുറകളും പ്രയോഗിക്കാറുണ്ട്. മനശാസ്ത്രം, തത്ത്വശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, പാചകവിദ്യ, വേണ്ടി വന്നാൽ അല്പം മൂന്നാം മുറയും പ്രയോഗിക്കാറുണ്ട്. ഈ കേസ് പഠിക്കാൻ ഏതു കേരള പോലീസ് IPS-കാരനെക്കാളും യോഗ്യൻ ഞാൻ തന്നെ.

എന്റെ കണ്ടുപിടുത്തങ്ങൾ:

1) മലയാള ഭാഷയുടെ കൊലപാതകം

നിങ്ങൾക്കെതിരെ എല്ലാവരും ഉന്നയിക്കുന്ന ആരോപണം നിങ്ങൾ മലയാള ഭാഷയെ വധിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ്. പക്ഷെ അതിൽ ലവ-ലേശം സത്യമില്ല. ഈ പറയുന്ന ഭാഷാസ്നേഹികൾ അവരുടെ മക്കളെ ഇംഗ്ലീഷ് സ്കൂളുകളിൽ അയയ്ക്കുന്നു, ഈ കുട്ടികളിൽ മിക്കവാറും ആരും തന്നെ മലയാളം തൊട്ടു തീണ്ടിയിട്ടില്ല. ഇവരുടെ lexicon-ഇൽ നിന്നും പല മലയാള വാക്കുകളും extinct ആയിരിക്കുന്നു. വിദ്യാലയം, പാഠശാല എന്നൊക്കെ ആരിപ്പോൾ പറയും. സ്കൂൾ. അതാണ്‌ ശരി. അത് മാത്രം. അങ്ങനെയുള്ള മലയാളിക്കുള്ള പരിപാടികളിൽ രഞ്ജിനിയുടെ മലയാളം കുറിക്കു കൊള്ളുന്നു. അത് കൊണ്ട് അതൊരു വധ ശ്രമമല്ല. ആണെങ്കിൽ ഈ ബ്ലോഗും ഒരു കൊലപാതകമാണ്. ഒന്ന് കൂടി. കേരത്തിൽ ഒരു പത്തിരുപതു കൊല്ലം കഴിയുമ്പോഴേക്കും മലയാളം വായിക്കുന്നവർ കുറയും എന്ന കണക്കുക്കൂട്ടലിൽ കുറെ ഇംഗ്ലീഷ് പത്രങ്ങൾ തുടങ്ങാൻ പദ്ധതികൽ ഉണ്ട് എന്നറിയുന്നു.

2) A for അസൂയ 

ഈ ആരോപണത്തിന് പിന്നിൽ ഒരു കാരണം ഞാൻ കാണുന്നു. A for അസൂയ.  മലയാളി എത്ര സാക്ഷരത കൈവരിച്ചാലും, എത്ര infant mortality റേറ്റ് കുറച്ചാലും, എത്ര mortality റേറ്റ് കുറച്ചാലും, എത്ര population കണ്ട്രോൾ കൈവരിച്ചാലും, എത്ര മോഡേണ്‍ outlook അവകാശപ്പെട്ടാലും, ഒരു single woman-ന്റെ success  ദഹിക്കില്ല. 

3) നിങ്ങളുടെ മദ്യപാന ശീലം

ഗൾഫിൽ പോയി വന്നാലും, അമേരിക്കയിൽ പോയി വന്നാലും, മലയാളി പുരുഷന്മാർക്ക്  മദ്യപാനം ഒരു സ്ത്രീ ചെയ്‌താൽ ദുശ്ശീലമാണ്. "എത്ര മദാമ്മമാരോടൊപ്പം കുടിച്ചിട്ടുണ്ട്, പക്ഷെ ഇവൾ, എന്തൊരു ജാട." ഇതാണ് ലൈൻ.

4) തെറി

അത് പോലെ തന്നെ തെറി. പുരുഷന്മാർ സുലഭമായി പ്രയോഗിക്കും. പക്ഷെ ഒരു തരുണിയുടെ വായിൽ നിന്നും വന്നാൽ കുറച്ചു കയ്ക്കും. കുറച്ചല്ല കുറച്ചധികം കയ്ക്കും. അപ്പോൾ ഒരു തർക്കത്തിനിടയിൽ പുരുഷൻ 'what the ഫ***' എന്ന് പറഞ്ഞാൽ സ്ത്രീ വളരെ സ്നേഹത്തോടെ, 'ഈ ഭാഷാ പ്രയോഗം ശരിയല്ല നാഥാ' എന്ന് മറുപടി പറയണം. വേണമെങ്കിൽ 'യു സ്റ്റുപിട്' എന്നോ മറ്റോ പറയാം. കുറച്ചു മനസമാധാനം കിട്ടും. 'പോടാ പട്ടി കഴുവേറി' എന്നൊന്നും പറഞ്ഞുകളയല്ലേ. 

5) 'ശ്ശോ ഈ പെണ്ണ്'

പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടെ സമീപനവും ഇത് തന്നെ. 'ശ്ശോ ഈ പെണ്ണ് എന്താ ഇങ്ങനെ. ശിവ, ശിവ. എന്തൊരു കലികാലം.' എന്നിട്ട് മൂക്കത്ത് വിരൽ വെയ്ക്കും. എങ്കിലും അവരും ആഗ്രഹിക്കും ഈ സ്വാതന്ത്ര്യം ഞങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എന്ന്.

6) Celebrity icon

മുതിർന്നു വരുന്ന പെണ്‍കുട്ടികൾക്ക് നിങ്ങൾ ഒരു icon ആകുന്നു. ഒരു celebrity icon. നിങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഇവർ സ്വപ്നം കാണുന്നു. 

7) മറഡോണ

ഇതൊന്നുമല്ല ഏറ്റവും വലിയ കാരണം. മറഡോണ. കേരളത്തിലെ മൂന്ന് തലമുറകൽ ആരാധിക്കുന്ന മഹാപ്രതിഭ. പന്ത് കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികൻ. അദ്ദേഹം ഇവിടെ വന്നപ്പോൾ നിങ്ങൾക്ക് കവിളത്ത് തന്ന ഒരു ചുംബനം, നിങ്ങളോടൊപ്പം വെച്ച നൃത്തചുവടുകൾ... ആയിരക്കണക്കിന് മറഡോണ ആരാധകർ അന്ന് തലയിണയിൽ മുഖം മറച്ചു വെച്ച് വിങ്ങി പൊട്ടി. 'എന്നാലും മറഡോണ ഞങ്ങളോട് ഇത് ചെയ്തല്ലോ.'

ഇപ്പോൾ രഞ്ജിനിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയല്ലോ.

ഞാൻ കുറെയേറെ എഴുതി. പക്ഷെ എന്നെക്കുറിച്ച് മാത്രം പറഞ്ഞില്ല. ഞാൻ ഒരു കുറ്റാന്വേഷകൻ-cum-ചാരൻ ആകുന്നു. CIA, Russian SVR, മൊസ്സാദ്, MI-6, എന്തിനു പറയണം RAW-യ്ക്കും, IB-യ്ക്കും വേണ്ടപെട്ടവൻ.

പേര് കുട്ടി. നാരായണൻ കുട്ടി. ഡിറ്റെക്ടിവ് നാരായണൻ കുട്ടി.
And oh, yeah, I like my martini stirred not shaken.

Also Read

1) Jasoos Kutty's love letter to Malar

2) Listen to Jasoos Kutty reading out his ode to Malar #KuttyRadio (Audio)





No comments:

Post a Comment